Cover Page

Cover Page

Sunday, December 26, 2021

303. Ajagajantharam (2021)

 Ajagajantharam (2021)
അജഗജാന്തരം (2021)




Language: Malayalam
Genre: Action
Director: Tinu Pappachen
IMDB: 8.4

Ajagajantharam Theatrical Trailer


ചില സിനിമകൾ തീയറ്ററിൽ തന്നെ അനുഭവിച്ചാസ്വദിക്കണം എന്ന് പറയാറില്ലേ. അതിനു പറ്റിയ ഒരു ഉദാഹരണം ആണ് ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ക്രിസ്തുമസ് പൂരത്തിന് കൊടിയേറിയ അജഗജാന്തരം. 

ഉത്സവപ്പറമ്പിലെ ഒരു രാത്രിയെ കേന്ദ്രീകരിച്ച വളരെ ലഘുവായ കഥാതന്തുവിൽ നിന്നും രണ്ടു മണിക്കൂർ നീണ്ട PURE ADRENALINE RUSH, അങ്ങിനെ തന്നെ വിശേഷിപ്പിക്കേണ്ടി വരും ഈ സിനിമയെ. കിച്ചു ടെല്ലസിന്റെ കഥയ്ക്ക് കിച്ചുവും വിനീത് വിശ്വവും ചേർന്ന് കെട്ടിയുയർത്തിയ തിരക്കഥ. ഓരോ കഥാപാത്രങ്ങൾക്കും എന്തിനു ലൊക്കേഷന് വരെ അവർ തങ്ങളുടെ കഥയിൽ പ്രാധാന്യം കൊടുത്തിട്ടുണ്ട് എന്ന് ഈ ചിത്രം കണ്ടു കഴിയുമ്പോൾ നമുക്ക് മനസിലാവും. 

നായകൻ ആയ ആന്റണി വർഗീസ് (പെപെ) അടിമുടി തിളങ്ങി, ആക്ഷൻ, അഭിനയം രണ്ടും വളരെ തന്മയത്വത്തോടെ തന്നെ കൈകാര്യം ചെയ്തു. കിച്ചു ടെല്ലസ്, ഒന്നും പറയണ്ട, അങ്ങേര് സ്‌ക്രീനിൽ വന്നാൽ അങ്ങ് നിറഞ്ഞു നിൽക്കുവാണ്, അത്രയ്ക്കുമുണ്ട് സ്‌ക്രീൻ പ്രസൻസ്. അദ്ദേഹവും ആക്ഷൻ സീകവൻസുകൾ മികവുറ്റ പ്രകടനം കാഴ്ച വെച്ചു. ശരിക്കും എനിക്ക് റൈസിംഗ് സ്റ്റാർ ആയി തോന്നിയത് അർജുൻ അശോകൻ ആണ്. അർജുന്റെ ഭാവങ്ങൾ, ഡയലോഗ് ഡെലിവറി ഒക്കെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. സാബുമോനെ കച്ചംബർ ദാസൻ എന്ന കഥാപാത്രത്തെ ഏൽപ്പിച്ചപ്പോൾ ഒരു മിസ് കാസ്റ്റിങ് എന്ന പോലെയാണ് തോന്നിയത്. പക്ഷെ, എനിക്ക് തെറ്റി. ഡയലോഗ് ഡെലിവറിയും പിന്നീടുള്ള ട്രാൻസ്ഫോർമേഷനുമൊക്കെ സാബുമോൻ തകർത്തു. ജാഫർ ഇടുക്കിയുടെ പ്രസിഡന്റും, ടിറ്റോയുടെ സുരേന്ദ്രനും, ബീറ്റോ ഡേവിസിന്റെ ഹരിയും, വിജിലേഷിന്റെ ഈഡനും, നെയ്‌ശേരി പാർത്ഥൻ എന്ന ആനയും സിനിമ കഴിഞ്ഞാലും മനസീന്നു പോവില്ല. ശരിക്കും പറഞ്ഞാൽ എല്ലാവർക്കും സിനിമയിൽ പൂണ്ടു വിളയാടാൻ സംവിധായകൻ അനുവദിച്ചു കൊടുത്തതിനു കയ്യടി.

ജസ്റ്റിൻ വർഗീസിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും പാട്ടുകളും സിനിമയ്ക്ക് കൊടുക്കുന്ന മൈലേജ് ചില്ലറയല്ല. സിനിമയിലേക്ക് പ്രേക്ഷകനെ കൂടുതൽ അടുപ്പിക്കാൻ സഹായകമാകുന്നുണ്ട്. അത് പോലെ തന്നെ എടുത്തു പറയേണ്ട രണ്ടു പേരാണ് ക്യാമറ ചലിപ്പിച്ച ജിന്റോ ജോർജ്ജും ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത സുപ്രീം സുന്ദറും. ഇത്രയും വലിയ ആൾക്കൂട്ടത്തിൽ ഉണ്ടാകുന്ന സംഘട്ടനവും അത് പോലെ തന്നെ ആനയെ കേന്ദ്രീകരിച്ചുള്ള ഷോട്ടുകളും ആക്ഷനും രണ്ടു പേരും മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അത് ഒരു മേജർ ഹൈലൈറ്റ് തന്നെയാണ്. ചിത്ര സംയോജനം ചെയ്ത ഷമീർ അഹമ്മദിനും ഒരു പ്രത്യേക കയ്യടി അർഹിക്കുന്നു. അത്രയ്ക്ക് ക്രിസ്പി ആയിട്ട് ഒരു ലാഗും ഫീൽ ചെയ്യിക്കാതെ തന്നെ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

MAN OF THE HOUR എന്ന് ഈ സിനിമയുടെ മൊത്തം തന്റെ ചുമലിൽ ഏന്തിയ ടിനു പാപ്പച്ചനു അവകാശപ്പെട്ടത് തന്നെയാണ്. വളരെ മികച്ച രീതിയിൽ കോമഡിയും ആക്ഷനും പെർഫോമൻസും മിക്സ് ചെയ്തു അഭ്രപാളിയിൽ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ തന്നെ അവതരിപ്പിച്ചു കയ്യടി വാങ്ങാനും, സിനിമയിലെ ഉത്സവം അതേ വൈബിൽ തന്നെ തീയറ്ററിലും നിലനിർത്താൻ സാധിച്ചു. ചെറിയ സ്ക്രീനിലും ലാപ്ടോപ്പിലും കണ്ടാലൊന്നും ആ പൂരപ്പറമ്പിലെ അല്ലെങ്കിൽ ഉത്സവപ്പറമ്പിലെ വൈബ് നമ്മിലേക്കെത്തില്ലെന്നു നൂറു ശതമാനം ഉറപ്പാണ്. അത് മാത്രമല്ല അത്രയ്ക്ക് ആൾക്കൂട്ടത്തിനിടയിൽ (ജൂനിയർ ആർട്ടിസ്റ്റുകളാവാം ഭൂരിഭാഗവും) എന്നാൽ കൂടി അത് നിയന്ത്രിച്ചു ഒരു മികച്ച തീയറ്റർ അനുഭവമാക്കുക എന്ന ഹിമാലയൻ ടാസ്ക് നല്ല ഭംഗിയായി തന്നെ നിർവഹിച്ചു.
ടിനു പാപ്പച്ചൻ, ആശാന്റെ ശിഷ്യൻ തന്നെ, ചിലപ്പോൾ ആശാന്റെ മേലെ നാളെ എത്തും എന്നുറപ്പുമാണ്. 

മൊത്തത്തിൽ ഈ ക്രിസ്തുമസ് മൂന്നു ചിത്രങ്ങൾ കണ്ടു കഴിഞ്ഞതിൽ എന്റെ അഭിപ്രായത്തിൽ അജഗജാന്തരം ഒരു പണത്തൂക്കം മുന്നിൽ തന്നെയാണ്

And I am sure that AJAGAJANTHARAM WILL give you PURE ADRENALINE RUSH and is visual treat.

09 on 10


Friday, June 18, 2021

302. The Witch (2015)

The Witch (2015)
ദി വിച്ച്  (2015)





Language : English
Genre : Horror | Drama
Director : Robert Eggers
IMDB : 6.9 


ഒരു മികച്ച ഹൊറർ ചിത്രം ഉണ്ടാക്കുവാൻ ജംപ്സ്‌കെയറുകളോ, കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, കണ്ണഞ്ചിപ്പിക്കുന്ന വിഷ്വലുകളോ, ഗ്രാഫിക്സോ ഒന്നും വേണ്ടാ എന്ന് തെളിയിച്ചിരിക്കുകയാണ് റോബർട് എഗേഴ്‌സ് എന്ന പുതുമുഖ സംവിധായകൻ.
  
ഹൊറർ സിനിമ പ്രേമിയൊന്നുമല്ല ഞാൻ, എന്നിരുന്നാലും പലപ്പോഴായി കാണാൻ ശ്രമിക്കാറുണ്ട്. വിച്ച് എന്ന ഈ ചിത്രം കാണാൻ അല്പം വൈകിപ്പോയി എന്ന് പറയാം. 

പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ  ഏഴു പേർ അടങ്ങിയ ഒരു ഈശ്വര വിശ്വാസം കൂടിയ കർഷക കുടുംബത്തെ തങ്ങളുടെ ഗ്രാമത്തിൽ നിന്നും പുറത്താക്കപ്പെടുന്നു. അവർ ഒരു വലിയ കാടിന് ഇടയിൽ ഒരു ചെറിയ ഫാം ഉണ്ടാക്കി താമസമാക്കുന്നു. ഒരു ദിവസം ദമ്പതികളുടെ പിഞ്ചു കുഞ്ഞിനെ മകളുടെ സാന്നിധ്യത്തിൽ നിന്നും കാണാതാകപ്പെടുന്നു. അതോടെ ആ കുടുംബത്തിന്റെ താളം തെറ്റുന്നു. അവരുടെ ജീവിതത്തിൽ സാത്താൻ വിളയാടുന്നതും, അവർ അതിനെ അതിജീവിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് ചിത്രം കാണിച്ചു തരുന്നത്.

ചെറുപ്പത്തിൽ നാടോടികഥകളുടെയും കൂടോത്രത്തിന്റെയും ചുവടു പിടിച്ചാണ് സംവിധായകൻ കഥ മെനഞ്ഞെടുത്തിരിക്കുന്നതു. ഒരു പീരിയഡ് ഹൊറർ സിനിമ എന്ന് വിളിക്കാം. പതിഞ്ഞ താളത്തിൽ നീങ്ങും ആഖ്യാനം പതിനാറാം നൂറ്റാണ്ടിലെ സീറ്റുകളും, natural lighting, പതിഞ്ഞ താളത്തിൽ ഉള്ള പശ്ചാത്തല സംഗീതവും, ക്യാമറ വർക്കും കൊണ്ട് ചിത്രം ഉടനീളം ഒരു പ്രേക്ഷകന്റെ ഉള്ളിൽ ഭയം കോരിയിടാൻ പ്രാപ്തമാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആകാംഷ റോബർട് ഓരോ നിമിഷവും തരുന്നു എന്നതാണ് പ്രത്യേകത.

മുഖ്യ കഥാപാത്രമായ തോമസിനെ ആന്യ തന്റെ അരങ്ങേയറ്റത്തിലൂടെ തന്നെ അവിസ്മരണീയമാക്കിയിട്ടുണ്ട്. റാൽഫ് ഇനെസാൻ, കേറ്റി ഡിക്കി, തുടങ്ങിയവർ എല്ലാം മികച്ചു നിന്നു.
വേറെ ഒരു പ്രത്യേക എന്താണെന്ന് വെച്ചാൽ ചിത്രത്തിലെ ഭാഷ പ്രാചീന ഇംഗ്ളീഷ് ആണെന്നുള്ളതാണ്. അത് മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട് ..
ജാറിൻ ബ്ളാഷ്‌കെ ക്യാമറ ചലിപ്പിച്ചപ്പോൾ മാർക്ക് കോർവാൻ സംഗീതം നൽകി മികച്ച പിന്തുണ നൽകി. 

വെറും നാല് മില്യൺ മുതല്മുടക്കിയ തയാറാക്കിയ വിച്ച്, നാല്പതു മില്യൺ തീയറ്ററിൽ നിന്നും വാരിക്കൂട്ടി ഒരു ബോക്സോഫീസ് വിജയമായി മാറുകയും പല വിഭാഗങ്ങളായി നിരവധി അവാർഡുകളും വാരിക്കൂട്ടി.

മൊത്തത്തിൽ ഹൊറർ ശ്രേണിയിൽ ഒഴിവാക്കാനാകാത്ത ഒരു സ്ലോ ബർണർ ചിത്രമാണ് ദി വിച്ച്.

എന്റെ റേറ്റിങ് 8.0  ഓൺ 10 

Friday, February 7, 2020

301. Varane Avashyamund (2020)

 വരനെ ആവശ്യമുണ്ട് (2020)


Language : Malayalam
Genre : Comedy | Drama | Family | Romance
Director : Anoop Sathyan
IMDB : 

Varane Aavashyamund Theatrical Trailer


ഒന്നുമാലോചിക്കേണ്ട.. ധൈര്യമായി ടിക്കറ്റെടുക്കാം. അത്രയ്ക്കും നല്ല ഒരു breezy entertainer ആണ് അനൂപ് സത്യൻ (സത്യൻ അന്തിക്കാടിന്റെ മകൻ) അരങ്ങേറ്റം കുറിച്ച വരനെ ആവശ്യമുണ്ട് ചിത്രം. സ്‌ക്രീനിൽ വന്നു പോയ എല്ലാവരും തന്നെ മത്സരിച്ചു തന്നെ അഭിനയിച്ചു. സുരേഷ് ഗോപി, ശോഭന, ഉർവശി, ദുൽഖർ, KPAC ലളിത, ലാലു അലക്സ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരുടെ അഭിനയം മികച്ചു തന്നെ നിന്നു. ജോണി ആന്റണി, ഒരു രക്ഷേമില്ല.. ചിരിപ്പിച്ചു ഒരു വഴിയാക്കി. ഇങ്ങേർ സംവിധാനം ഒക്കെ നിർത്തി ഫുൾ ടൈം അഭിനയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാൽ തന്നെ മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാകും. കല്യാണിയുടെ ആദ്യ മലയാള സിനിമ ഒട്ടും മോശമായില്ല. നല്ല എനർജെറ്റിക് പെർഫോമൻസ് തന്നെയായിരുന്നു. സിനിമയുടെ നിർമാതാവ് കൂടിയായ DQവിനു സ്‌ക്രീൻസ്‌പേസ് കുറവായിരുന്നുവെങ്കിലും ആ റോൾ എടുക്കാനുള്ള അദ്ദേഹത്തിൻറെ മനസ് ആരും കാണാതെ പോകരുത്. സുരേഷ് ഗോപിയുടെ ഒരു മികച്ച തിരിച്ചു വരവ് (എല്ലാവരും ആഗ്രഹിച്ചിട്ടുണ്ടാകും ഒരു ആക്ഷൻ ഹീറോ ഒക്കെ ആയിട്ട്) ഗംഭീരം. ഒരു മാറ്റം എല്ലാവര്ക്കും ആവശ്യമാണല്ലോ. ശോഭന, ഈ വയസും എന്താ ഒരു അഴക്, ആ മലയാളിത്ത ഐശ്വര്യം <3. മുകേഷ് മുരളീധരന്റെ ക്യാമറ, outstanding work അല്ലായിരുന്നുവെങ്കിലും സിനിമയുടെ ആഖ്യാനവുമായി ചേർന്ന് തന്നെ നിന്നു. അൽഫോൻസ് ജോസഫ്, ഒരിടവേളയ്ക്കു ശേഷം നല്ല കുറച്ചു ഈണങ്ങളുമായി ഹൃദ്യമാക്കി. പക്ഷെ പുള്ളി ഇപ്പോഴും അടിച്ചു പൊളി പാട്ടുകൾ ചെയ്യുമ്പോൾ ഉള്ള കോപ്പിയടി ഒഴിവാക്കാമായിരുന്നു (ഇത്തവണ ഭൂൽ ബുലൈയ്യയിലെ ഹരേ രാം ആയിരുന്നു, അതിന്റെ ഒറിജിനൽ എല്ലാർക്കും അറിയാല്ലോ കൊറിയൻ ഗാനമായ JTL 's ENTER THE DRAGON). അനൂപ് സത്യൻ - ചെക്കന് പണി അറിയാം. അച്ഛനെക്കാൾ മികച്ച സംവിധായകൻ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു. അതിനുള്ള സ്റ്റഫ് ഉണ്ട് എന്ന് തോന്നുന്നു. ചെന്നൈ നഗരത്തിൽ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കുറച്ചു പേരുടെ കഥ പറയുന്ന ഈ കൊച്ചു ചിത്രം സംഭാഷണങ്ങളിലും അഭിനയത്തിലും കഥാഖ്യാനത്തിലും മികവ് പുലർത്തി മനസ് നിറഞ്ഞു തന്നെ കണ്ടിറങ്ങാം. അപ്പൊ പിന്നെ ധൈര്യമായിട്ടു ടിക്കറ്റെടുത്തോ.. നിങ്ങൾക്കിഷ്ടപെടും. എൻ്റെ റേറ്റിങ് 9.5 on 10

Sunday, January 26, 2020

300. Crazy Rich Asians (2018)

ക്രേസി റിച്ച് ഏഷ്യൻസ് (2018)



Language: English
Genre: Comedy | Drama | Romance
Director : Jon M. Chu
IMDB : 6.9

Crazy Rich Asians Theatrical Trailer


ചൈനീസ് അമേരിക്കൻ പ്രൊഫസർ റാഫേൽ ചു നിക്കോളാസ് യംഗുമായി പ്രണയത്തിലാണ്. ആദ്യമായി യംഗിന്റെ കുടുംബത്തെ കാണാനായി സിംഗപ്പൂരിലേക്ക് പോകുകായും, അവിടെ ചെല്ലുമ്പോൾ അവർ രാജ്യത്തെ ഏറ്റവും ധനികരായ ആളുകളാണെന്ന് മനസിലാക്കുന്നു.

കെവിൻ ക്വാന്റെ 2013ലെ അതേ പേരിൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജോൺ എം ചു ആണ് (സ്റ്റെപ്പ് അപ്പ് 2 & 3, നൗ യു സീ മി 2). അങ്ങേയറ്റം സമ്പന്നരായ സിംഗപ്പൂരിലെ കുടുംബങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം. ഓപ്പണിംഗ് സീനിൽ തന്നെ സിനിമയുടെ സ്വഭാവം സംവിധായകൻ പൂർണ്ണമായും പ്രേക്ഷകരിലേക്കെത്തിൽ വിജയിച്ചിരിക്കുന്നു. അതിമനോഹരമായ ലൊക്കേഷനുകളും, രസകരമായ തമാശകളും, മികച്ച പ്രകടനങ്ങളും, പശ്ചാത്തല സംഗീതവും , ഗാനങ്ങളും എന്നിവ സംവിധായകൻ തന്നെ സമർത്ഥമായി മിശ്രിതം ചെയ്തു ഏതൊരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. ക്ളീഷെഡ് ആയ കഥ ആണെങ്കിലും, കോൺസ്റ്റൻസ് വു (റേച്ചൽ ചു), നവാഗതനായ ഹെൻ‌റി ഗോൾഡിംഗ് (നിക്ക് യംഗ്), അഭിനേതാക്കളായ മിഷേൽ യെഹ്, അവ്‌ക്വാഫിന, ജെമ്മ ചാൻ, കെൻ ജിയോംഗ്,  ലിസ ലു, സോനോയ മിസുനോ, ജിമ്മി ഒ. യാങ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാക്കി മാറ്റുന്നു.

ഇതിനെല്ലാം പുറമെ, എനിക്ക് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട രംഗമായി തോന്നിയത്, "നിക്കിന്റെ കല്യാണമാണ്". മനോഹരമായ സെറ്റിങ്ങും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളുമായി ഹൃദയത്തെ തൊട്ടു തലോടി പോയ ഒരു ആകർഷമായ സീനായിരുന്നു

മൊത്തത്തിൽ ഈ സിനിമയെ മോഡേൺ ഏജ് സിൻഡ്രല്ല എന്ന് വിളിക്കാം. തീർച്ചയായും ഒരു ഫീൽ ഗുഡ് സിനിമ പ്രതീക്ഷിക്കുന്നുവെങ്കിൽ കണ്ടു നോക്കാവുന്നതാണ്


എൻ്റെ റേറ്റിങ് 7.2 ഓൺ 10

Saturday, January 25, 2020

299. Anjaam Pathira (2020)

അഞ്ചാം പാതിരാ (2020)



Language: Malayalam
Genre : Drama | Mystery | Thriller
Director : Midhun Manuel Thomas
IMDB:8.5

Anjaam Pathira Theatrical Trailer

സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്റെ ഏറ്റവും പുതിയ സിനിമ ഒരു ത്രില്ലർ ആണെന്ന്പ്രഖ്യാപിക്കുകയും ട്രെയിലറും സുഹൃത്തുക്കളിൽ നിന്നുള്ള റിപ്പോർട്ടുകളും കൂടി ആയപ്പോൾ എന്റെ പ്രതീക്ഷകൾ വാനോളമായി.

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥരെ തുടർച്ചയായി കൊല്ലപ്പെടുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാന് ക്രിമിനൽ സൈക്കോളജിസ്റ്റ് അൻവർ ഹുസൈൻ പൊലീസുമായി ഒത്തുചേരുന്നു. കൊലയാളിയും പോലീസുമായുള്ള വടംവലിയിൽ ആര് വിജയിക്കുമെന്നതാണ് കഥയുടെ പൂർണരൂപം

സിനിമ ഒരു മന്ദഗതിയിലൂടെ ആരംഭിച്ചു പെട്ടെന്ന് തന്നെ ടോപ്പ് ഗിയറിലേക്ക് മാറുകയും ചെയ്തു ഓരോ കാഴ്ചക്കാരെയും ആവേശത്തിന്റെ മുള്മുനയിലേക്കു നിർത്തുകയും ചെയ്യുന്നു. ആദ്യ പകുതി ആഖ്യാനം, ക്യാമറ വർക്ക്, ബി‌ജി‌എം എന്നിവയിൽ മികച്ചതായിരുന്നു, മാത്രമല്ല പൊതുവിൽ എല്ലാ കാര്യങ്ങളിലും മികവ് പുലർത്തി. അന്വേഷണാത്മക ത്രില്ലർ എന്നാൽ നിഗൂഢതകളുടെ വല വിരിച്ചാൽ മാത്രം പോരാ, അത് ഭംഗിയായി വലയുടെ കണ്ണികൾ പൊട്ടാതെ അഴിച്ചെടുക്കുക എന്നതാണ്. അഞ്ചാം പാതിരാ പിറകിലോട്ടു പോകുന്നതും അത് കൊണ്ട് തന്നെയാണ്. രണ്ടാം പകുതി യുക്തിയുടെ കാര്യത്തിൽ വലിയ നിരാശയായിരുന്നു നൽകിയത്, മാത്രമല്ല പ്രേക്ഷകരെ പൂർണ്ണമായും പരിഹസിക്കുന്ന ആഖ്യാനമാണ് മിഥുൻ  ചെയ്തു. നിങ്ങൾ യുക്തിയെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ലെങ്കിൽ, അത് ന്യായമാകും. (ശക്തമായ സ്‌പോയിലർമാരായതിനാൽ ഞാൻ കാര്യങ്ങൾ വെളിപ്പെടുത്തില്ല)

പ്രധാന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ സിനിമയിലുടനീളം മികവ് പുലർത്തി. എന്നാൽ ഉണ്ണിമായ, ജിനു ജോസഫ്, ദിവ്യ ഗോപിനാഥ് എന്നിവരുടെ അഭിനയം നന്നായില്ല, അവരുടെ പ്രകടനങ്ങൾ ശരാശരിയിലും വളരെ താഴെയായിരുന്നു. ഭാവങ്ങളൊന്നുമില്ലാതെയുള്ള അഭിനയം ആയിരുന്നു സിനിമയിൽ ഉടനീളം. അഭിറാം പൊതുവാൾ (ഉണ്ട ഫെയിം), ഹരികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ തുടങ്ങിയവരുടെ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. ഇന്ദ്രൻസും ജാഫർ ഇടുക്കിയും സ്ക്രീൻസ്‌പെസ് വളരെയധികം കുറവായിരുന്നുവെങ്കിലും, അവരുടെ അഭിനയം ഉണ്ടാക്കിയ ഇമ്പാക്ട് വളരെ മേലെ തന്നെയായിരുന്നു എന്ന് നിസംശയം പറയാം

മിക്ക ഭാഗങ്ങളും പരിചിതമോ പകർത്തിയതോ ആണെങ്കിലും സംഗീത വിഭാഗം നിർവഹിച്ച സുഷിൻ ശ്യാം പശ്ചാത്തല സ്കോർ നന്നായി കൈകാര്യം ചെയ്തിരുന്നു (ഹാൻസ് സിമ്മറിന് നന്ദി). ഒഴുക്കിനൊത്ത സംഗീതം ആയിരുന്നു പ്രദാനം ചെയ്തത്. ഷൈജു ഖാലിദിന്റെ ക്യാമറ വർക്ക് കുറ്റമറ്റതായിരുന്നു. മികച്ച ലൈറ്റിങ്ങും ക്യാമറയും സിനിമയ്ക്കായി ഒരു ത്രില്ലർ മൂഡ് സൃഷ്ടിച്ചതും നന്നായി. സത്യം പറഞ്ഞാൽ ഇവ രണ്ടുമാണ് കുറച്ചൂടൊക്കെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞതെന്നു നിസംശയം പറയാം.

പാട്ടുകളില്ലാത്ത ഒരു ത്രില്ലറിനും സ്വന്തം ജോൺറെയിൽ നിന്നുമുള്ള  മാറ്റത്തിനും മിഥുൻ മാനുവൽ തോമസിന് നന്ദി. മിഥുൻ മാനുവൽ കുറച്ചു കൂടി ഗവേഷണം നടത്തി പഴുതുകളടച്ച ഒരു സിനിമ നൽകിയിരുന്നെങ്കിൽ ഇത് കൂടുതൽ ആസ്വാദ്യകരമാവുമെന്നു തോന്നി.


എന്റെ റേറ്റിങ് 6.4 ഓൺ 10


Thursday, October 17, 2019

298. Asuran (2019)

അസുരൻ (2019)



Language: Tamil
Genre : Action | Drama
Director : Vetrimaaran
IMDB: 9.0

Asuran Theatrical Trailer



വെട്രിമാരൻ തന്റെ പന്ത്രണ്ടു വർഷ കരിയറിൽ ആകെ അഞ്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ. ചെയ്ത ചിത്രങ്ങളൊന്നും തന്നെ പ്രേക്ഷകരും നിരൂപകരും തിരസ്കരിക്കാൻ ഇഡാ കൊടുത്തിട്ടില്ലാത്ത ഒരു സംവിധായകൻ ആണ് അദ്ദേഹം. ധനുഷുമായുള്ള കൂട്ടുകെട്ടിൽ നാലാമതായി പിറന്ന ചിത്രമായ അസുരനും അതിൽ നിന്നും വേറിട്ട് നിൽക്കുന്നില്ല. പൂമണി എഴുതിയ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കി ജെ. വിഘ്‌നേഷും വെട്രിമാരനും ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

മൂന്നേക്കർ നിലത്തിൽ കൃഷി ചെയ്തു സമാധാനത്തോടെ ജീവിക്കുന്ന കുടുംബമാണ് ശിവസാമിയും പച്ചൈയമ്മാളും പിന്നെ മൂന്നു കുട്ടികളും. അവർക്കു തുണയായി പച്ചൈയമ്മാളിന്റെ സഹോദരൻ മുരുഗേഷനും ഉണ്ട്. വടക്കൂർ എന്ന ഗ്രാമത്തിലെ പ്രമാണിയായ നരസിംഹനും കൂട്ടരും പാവങ്ങളായ കൃഷിക്കാരുടെ സ്ഥലങ്ങൾ മൊത്തം ബലമായി പിടിച്ചു വാങ്ങുകയും ശിവസാമിയുടെ വാങ്ങാൻ കഴിയാതെ വരുന്നതോടെയാണ് പ്രശ്നങ്ങൾക്ക് എല്ലാം തിരി കൊളുത്തുന്നത്. അവിടെ മുതൽ പണമുള്ളവനും കയ്യൂക്കുള്ളവനും പാവങ്ങളുടെ മേൽ അഴിച്ചു് വിടുന്ന അക്രമവും പകപോക്കലും എല്ലാം ഉൾപ്പെടുന്ന കഥയായി വികസിക്കുന്നു.

ഒരു കാലത്തു ഇന്ത്യയിൽ ചിലപ്പോൾ ഇപ്പോഴും തുടർന്നു പോരുന്ന അരാജകത്വം ആണ് പൂമണി എഴുതിയ നോവൽ. അത് കീഴ്ജാതിക്കാരനും ദരിദ്രനും ആണെങ്കിൽ ആർക്കും (പ്രത്യേകിചു പണക്കാരനും മേല്ജാതിക്കാരനും ആണെങ്കിൽ കൂടുതൽ സൗകര്യമാവും) അവരെ എങ്ങനെയും ചൂഷണം ചെയ്യാൻ കഴിയും എന്നതിന്റെ ഒരു നേർക്കാഴ്ച ആണ് അസുരൻ. ചിത്രത്തിൻറെ കാതൽ അതാണെങ്കിലും എടുത്തു പറയാതെ തന്നെ കഥാഖ്യാനത്തിലൂടെ വരച്ചു കാട്ടുന്നുണ്ട് വെട്രിമാരൻ. വയലന്സിന്റെയും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരമുണ്ട് ചിത്രത്തിലൂടനീളം, അത് ആഖ്യാനത്തിന്റെ നല്ല രീതിയിൽ സഹായിക്കുന്നുമുണ്ട്. അഭിനേതാക്കളെ പരമാവധി ചൂഷണം ചെയ്തിട്ടുണ്ട് വെട്രിമാരൻ. വെട്രിമാരന്റെ സംവിധാനവും കഥാഖ്യാനവും മുഴുവൻ കയ്യടിയും നേടുന്നു. വില്ലന്മാർക്ക് വലിയ തോതിൽ പെർഫോമൻസിനു വഴി നല്കുന്നില്ലെങ്കിലും കഥയിലുടനീളം വില്ലനിസത്തിന്റെ കറുപ്പ് നിഴലിക്കുന്നുണ്ട്, അത് പ്രേക്ഷകന് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഒരു വസ്തുത. കഥാസന്ദർഭങ്ങൾ എല്ലാം തന്നെ പ്രവചിക്കാൻ കഴിയുമെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന സന്ദര്ഭങ്ങളിലൂടെയും തന്റെ കഥാഖ്യാന ശൈലിയിലൂടെയും വ്യത്യസ്തത പുലർത്തുന്നു.


ക്യാമറ ചലിപ്പിച്ചത് സംവിധായകൻ കൂടിയായ വേൽരാജ്‌ ആണ്. കഥാപാത്രങ്ങളുടെ കൂടെയുള്ള സഞ്ചാരം ആയിരുന്നു സിനിമയിലുടനീളം. ആർ. രാമർ ആയിരുന്നു ചിത്രസംയോജകൻ, അദ്ദേഹത്തിൻറെ സംഭാവന പ്രശംസനീയമായിരുന്നു.
സംവിധായകനും അഭിനേതാക്കൾക്കും പുറമെ ജിവി പ്രകാശ് കുമാറിന്റെ പശ്ചാത്തല സംഗീതം ആയിരുന്നു മറ്റൊരു നായകൻ ആയതു. സിനിമയുടെ മൂഡിനും സീനിനും കഥാഖ്യാനത്ത്തിനും ഉതകുന്ന സംഗീതം ജിവിപി നൽകിയത്. പ്രത്യേകിച്ചും ഇന്റർവെൽ ബ്ളോക്കിലുള്ള സംഗീതം മാസ് പരിവേഷം നൽകുന്ന ഒന്നായിരുന്നു. അഭിനയത്തിൽ ശ്രദ്ധ ചെലുത്താതെ മുഴുവൻ സമയവും സംഗീതത്തിൽ തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ ജിവിപിയുടെ സ്ഥാനം തന്നെ മാറിയേനെ.

ധനുഷ്, തന്റെ വ്യക്തിഗത കരിയറിൽ മികച്ച കഥാപാത്രമല്ലയെങ്കിലും, ശിവസാമി എന്ന കഥാപാത്രം ധനുഷിന്റെ കയ്യിൽ സുഭദ്രമായിരുന്നു. വികാരകങ്ങളുടെ വേലിയേറ്റങ്ങൾ എല്ലാം ധനുഷ് നിസാരമായി തന്നെ അവതരിപ്പിച്ചു. ആദ്യ ഭാഗത്തു ഗായകനായ റ്റീജെ അരുണാസലാമിന്റെ മാസ്മരിക പ്രകടനത്തിനു സാക്ഷ്യം വഹിച്ചു. ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയ ഒരു പ്രകടനം തന്നെയാരുന്നു അത്. ശിവസാമിയുടെ ഇളയ മകൻ ചിദംബരത്തിന്റെ അവതരിപ്പിച്ച കെൻ കരുണാസ് മികച്ചു നിന്ന്
മഞ്ചു വാരിയരുടെ തമിഴിലെ അരങ്ങേറ്റം മികച്ച ഒന്നായി തന്നെ മാറി. കന്മദത്തിലെ ഭാനുവിന്റെ നിഴലുള്ള പച്ചൈയമ്മാൾ എന്ന കഥാപാത്രം മഞ്ചു നിസാരമായി തന്നെ കയ്യാളി. പശുപതി, ആടുകളം നരേൻ, പവൻ എന്നിവർ മുഖ്യമായ കഥാപാത്രം ചെയ്തുവെങ്കിലും ഒരു വമ്പൻ പെർഫോമൻസ് നടത്താൻ ഉള്ള സ്‌ക്രീൻ സ്‌പേസ് കുറഞ്ഞുവന്നു തോന്നി.

മൊത്തത്തിൽ പറഞ്ഞാൽ വെട്രിമാരൻ ചിത്രങ്ങളുടെ റേഞ്ച് എത്തില്ലെങ്കിലും മികച്ച ഒരു സിനിമാനുഭവം തന്നെയാണ് അസുരൻ. വയലൻസും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരം മൂലം കുട്ടികളുമായി അസുരൻ കാണാതിരിക്കുന്നതാകും നല്ലതു

 എന്റെ റേറ്റിങ് 8 ഓൺ 10

Sunday, October 6, 2019

297. AD Astra (2019)

ഏഡി ആസ്ട്ര (2019)



Language : English
Genre : Adventure | Drama | Sci-Fi | Mystery
Director : James Gray
IMDB : 7.1

AD ASTRA Theatrical Trailer


മുപ്പതു വർഷം മുൻപാണ് എന്റെ അച്ഛൻ ക്ലിഫൊൺ മക്‌ബ്രൈഡ് ഒരു ബഹിരാകാശ പര്യടനത്തിന് പോയത്. പക്ഷെ ഇന്ന് വരെയും അദ്ദേഹം തിരിച്ചു വന്നിട്ടില്ല. അച്ഛനില്ലാതെയാണ് ഞാൻ വളർന്നതും, പഠിച്ചതും എല്ലാം. എന്റെ വൈറ്റൽസ് ഇപ്പോഴും നോർമൽ ആണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ഞാൻ എന്റെ സൈക്ക് ടെസ്റ്റ് ഇപ്പോഴും പാസാകുന്നുണ്ട്. ഒരു തരത്തിൽ പോലും എന്റെ ഹൃദയമിടിപ്പിന്റെ ലെവൽ മാറാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്തോ വികാരം എന്നെ കീഴ്പ്പെടുത്താറില്ല. അതിനാലാവണം എന്റെ ജീവനായ ഭാര്യ കൂടി എന്നിൽ നിന്നും മാനസികമായി അകന്നു നിൽക്കുന്നത്. കോസ്മിക് വേവ് ഉണ്ടായത് മൂലം സൗരയൂഥം മുഴുവൻ അപകടത്തിലാണെന്ന് അവർ പറഞ്ഞു. അതിനു കാരണക്കാരൻ എന്റെ അച്ഛൻ ആണെന്നും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും പറയുന്നു. എനിക്കാദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനാൽ വളരെ രഹസ്യമായി ഒരു ബഹിരാകാശ മിഷൻ നാസയിലെ അധികൃതർ എനിക്കായി തയാറാക്കിയിരുന്നു. മിഷന്റെ പ്രധാന ഉദ്ദേശ്യം അച്ഛനോട് ആശയവിനിമയം നടത്തുക എന്ന് മാത്രമായിരുന്നു. പക്ഷെ എന്നെ കുഴക്കിയ ചോദ്യങ്ങൾ പലതായിരുന്നു. എന്തിനാണ് ഇത്ര രഹസ്യമാക്കി എന്നെ അവിടേക്കു അയക്കുന്നത്? അച്ഛൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവുമോ? ഉണ്ടെങ്കിൽ തന്നെ എനിക്ക് അദ്ദേഹത്തെ ഭൂമിയിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയുമോ?

ബ്രാഡ് പിറ്റ് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ പ്രകടനം ആണ് കാഴ്ച വെച്ചത്. വികാരങ്ങൾ ഒന്നുമിലാതിരുന്ന Roy McBride എന്ന  മനുഷ്യനിൽ ഉണ്ടാകുന്ന ട്രാൻസ്ഫോർമേഷൻസ് അവതരിപ്പിച്ചത് അഭിനന്ദനീയമായിരുന്നു. വളരെ നിശിതമായ കഥാപാത്രം തന്റെ കൈകളിൽ സുഭദ്രമായിരുന്നു. നിരവധി കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ടുവെങ്കിലും സിനിമയിൽ കൂടുതലും സ്‌ക്രീൻ സ്‌പേസ് ബ്രാഡ് പിറ്റിനു തന്നെയായിരുന്നു. ടോമി ലീ ജോൺസ്, അധിക നേരമില്ലെങ്കിലും ചെയ്ത കാഥാപാത്രം വികാര നിര്ഭരമായാ ഒരു പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചത്.

കഥാപാത്രമായി പലയിടത്തും ലോജിക്ക് പ്രശ്നങ്ങൾ ഒക്കെ തോന്നിയെങ്കിലും ജെയിംസ് ഗ്രെയുടെ സംവിധാനവും കഥാഖ്യാനവും കൊണ്ട് സിനിമ കുറച്ചു മുന്പിലെത്തുന്നുണ്ട്. stunning visuals ആണ് സിനിമയുടെ മറ്റൊരു പോസിറ്റിവ്. സ്‌പേസ് ഒക്കെ കാണിച്ചിരിക്കുന്നത് മനോഹരം. സിനിമയിൽ കാണുമ്പോൾ തന്നെ ഒരു തവണയെങ്കിലും അവിടെ പോകണമെന്ന് ആഗ്രഹം വരാത്തവർ വിരളമാവും. അത്രയ്ക്ക്   അഭിനിവേശം പ്രേക്ഷകരുടെ ഉള്ളിൽ ജനിപ്പിക്കുന്ന വിഷ്വൽസ്.
Hoyte van Hoytema ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. stupendous വർക്ക് എന്ന് വിശേഷിപ്പിക്കാൻ കഴിയൂ. പശ്ചാത്തല സംഗീതം നന്നായിരുന്നുവെങ്കിലും പലയിടത്തും ഹാൻ സിമ്മറിന്റെ വർക്കുകൾ അനുസ്മരിപ്പിക്കുകയുണ്ടായി പ്രത്യേകിച്ചും ഇന്റർസ്റ്റെല്ലാർ ചിത്രത്തിലെ ചർച്ച ഓർഗൻ പീസുകൾ. Max Richter ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഒരു സ്‌പേസ് അഡ്വഞ്ചർ  ആക്ഷൻ ചിത്രം പ്രതീക്ഷിച്ചു പോയാൽ സമ്പൂർണ നിരാശ ആവും ഫലം. അഡ്രിനാലിൻ എലിവേറ്റ് ചെയ്യുന്ന രണ്ടു മൂന്നു സന്ദർഭങ്ങൾ ഒഴിച്ച് നിർത്തിയാൽ റോയ് മക്‌ബ്രൈഡ് എന്ന മേജറിന്റെ ജീവിത വികാരങ്ങളിൽ കൂടി കടന്നു പോകുന്ന ഒരു ചിത്രം മാത്രമാണ് AD ASTRA

എന്റെ റേറ്റിങ് 7ഓൺ 10

Tuesday, September 24, 2019

296. Porinju Mariam Jose (2019)

പൊറിഞ്ചു മറിയം ജോസ് (2019)



Language : Malayalam
Genre : Action | Drama
Director : Joshiy
IMDB: 7.1

Porinju Mariyam Jose Theatrical Trailer


പൊറിഞ്ചുവും മറിയവും ജോസും പ്രൈമറി സ്‌കൂളിൽ നിന്ന് തന്നെ ഒരുമിച്ചു പഠിച്ചു കളിച്ചു വളർന്ന സുഹൃത്തുക്കളാണ്. പൊറിഞ്ചുവിന് മറിയത്തിനോടു പ്രണയമാണ്, മറിയത്തിനു പൊറിഞ്ചുവെന്നാൽ ജീവനുമാണ്. ഇവരുടെ രണ്ടു പേരുടെയും ഇണ പിരിയാത്ത സുഹൃത്താണ് ജോസ്. മൂവരുടെയും ജീവിതത്തിൽ ഒരു പള്ളിപ്പെരുന്നാളിൽ വെച്ച് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു അത്യാഹിതത്തിൽ ആണ് കഥയുടെ ചുരുൾ അഴിയുന്നത്.

തൃശൂർ ജില്ല പശ്ചാത്തലമാക്കി മാസ്റ്റർ മേക്കർ ജോഷി ഒരു വലിയ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.  സൗഹൃദവും പ്രണയവും പ്രതികാരവും പ്രമേയമായ ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്  അഭിലാഷ് ശശിധരൻ ആണ്.

ആദ്യമേ ഈ സിനിമ തീയറ്ററിൽ കാണാൻ പ്രേരിപ്പിച്ച രണ്ടു ഘടകങ്ങൾ ഉണ്ട്. ഒന്ന് സിനിമയുടെ ട്രെയിലറും, രണ്ടു മനമറിയുന്നോളു എന്ന ജ്യോതിഷ് ടി. കാശി എഴുതി ജേക്സ് ബിജോയി സംഗീതം ചെയ്ത ഗാനമാണ്. എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു ആ ഗാനത്തിനോട്.

സത്യം പറഞ്ഞാൽ ഒരു പുതുമയും ഇല്ലാത്ത കഥയാണ്. പണ്ട് മുതലേ നമ്മൾ കണ്ട മലയാളം സിനിമകളിലെ സ്ഥിരം പ്രതികാര കഥയാണ് പൊറിഞ്ചു മറിയം ജോസും പറയുന്നത്. ഓരോ സീനും പ്രവചനാതീതമാണ് തന്നെ മുന്നേറുമ്പോഴും നമ്മുടെ മനസ്സിൽ ആ ത്രില്ലറിനുള്ള തീ കൂട്ടുന്നുണ്ടെങ്കിൽ അത് ജോഷിയെന്ന സംവിധായകന്റെ കഥാഖ്യാന രീതിയും പിന്നെ ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും തന്നെയാണ്. ജേക്സ് ശരിക്കും സംഗീതം കൊണ്ടൊരു പുകമറ തന്നെ തീർക്കുകയാണ് സിനിമയിൽ. ഓരോ സീനും പ്രേക്ഷകന്റെ ഉള്ളിലേക്ക് തറച്ചു കേറണമെങ്കിൽ ആ മാന്ത്രിക സംഗീതത്തിന്റെ പങ്കു എടുത്തു പറഞ്ഞെ മതിയാവൂ. അത് പോലെ തന്നെയായിരുന്നു അജയ് ഡേവിഡ് നിർവഹിച്ച ക്യാമറ. ക്യാമറ ആങ്കിളുകളിലും ചടുലതയിലും ഉപയോഗിച്ച ഫിൽറ്ററുകളും മികച്ചു നിന്ന് എന്ന് തന്നെ പറയേണ്ടി വരും. പ്രത്യേകിച്ച് ജോജു ഇൻട്രോ സീനും അത് കഴിഞ്ഞുള്ള ആക്ഷനും കവർ ചെയ്തത് മികച്ച രീതിയിൽ തന്നെയാണ് ചെയ്തത്.

ടൈറ്റിൽ കാഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജുവിൻ്റെ കയ്യിൽ പൊറിഞ്ചുവും ചെമ്പൻ വിനോദിൻറെ കയ്യിൽ ജോസും ഭദ്രമായിരുന്നു. ജോജു തകർത്താടുകയായിരുന്നു എന്ന് പറയാം. മാസും ക്ലാസും ചേർന്ന അഭിനയം. അദ്ദേഹത്തിന്റെ സ്‌ക്രീൻ പ്രസൻസ്, നാളത്തെ ഒരു മുൻ നിര നായകൻറെ പ്രതിഫലനം കാണാൻ കഴിഞ്ഞു. ചെമ്പൻ ജോസ്, എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. അദ്ദേഹത്തിൻറെ അഭിനയവും ഡാൻസും മികച്ചു നിന്ന്. നൈല ഉഷ, ഇന്ന് വരെ ചെയ്തതിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു മറിയം. അവർ ഒരു പരിധി വരെ നീതി പാലിക്കുകയും ചെയ്തിട്ടുണ്ട്. സുധി കോപ്പ, ആയിരുന്നു ഞെട്ടിച്ചു കളഞ്ഞത്. സ്ഥിരം കോമഡി കഥാപാത്രമായി കണ്ടിട്ടുള്ള സുധിയുടെ തന്മയത്വത്തോടെയുള്ള പ്രകടനം ആയിരുന്നു ഉടനീളം. രാഹുൽ മാധവ് തന്റെ നെഗറ്റിവ് ഷേഡുള്ള കഥാപാത്രം അനശ്വരമാക്കി. അത് പോലെ തന്നെ വിജയരാഘവൻ, സലിം കുമാർ, സ്വസ്തിക, ടിജി രവി തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. ചുരുക്കി പറഞ്ഞാൽ, അഭിനയിച്ച ഒരു കലാകാരനിലും കുറ്റം പറയാൻ കഴിയില്ല എന്നതാണ് വസ്തുത. ജോഷി എന്ന സംവിധായകന്റെ കളരിയിൽ ആരും തന്നെ മോശമാക്കിയില്ല എന്ന് നിസംശയം പറയാം.

എന്നെ  സംബന്ധിച്ചിടത്തോളം ഈ പഴയ വീഞ്ഞ് രുചികരമായിരുന്നു.

എൻ്റെ റേറ്റിങ് 8.0 ഓൺ 10

Sunday, September 1, 2019

295. John Wick Chapter 3 Parabellum (2019)

ജോൺ വിക്ക് ചാപ്റ്റർ 3: പാരബെല്ലം



Language: English | Russian
Genre: Action | Crime | Thriller
Director: Chad Stahelski
IMDB: 8.0


John Wick Chapter 3: Parabellum Theatrical Trailer



രണ്ടാം ഭാഗത്തിന്റെ തുടർച്ചയെന്നോണം ആണ് പാരബെല്ലം തുടങ്ങുന്നത്. വാടകക്കൊലയാളികളുടെ നിയമങ്ങൾ ഭേദിച്ച ശിക്ഷയായി സ്വന്തം തലയ്ക്ക് 14 മില്യൺ ഇനാം പ്രഖ്യാപിക്കപ്പെടുന്നതോടെ ജീവന് വേണ്ടി ഉള്ള ഓട്ടത്തിലാണ് ജോൺ വിക്ക്. അവരുടെ തുടരെയുള്ള ഭീഷണികളോടുള്ള വിക്കിൻറെ  യുദ്ധമാണ് ഈ മൂന്നാം ഭാഗത്തു അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നിരവധി ഉപകഥകളും പറഞ്ഞു പോകുന്നുണ്ട്.

ഈ ജോൺ വിക്കിനെ മൂന്നേ മൂന്നു വാക്കുകളിൽ സവിശേഷിപ്പിക്കാം. "അടി, ഇടി, വെടി". ആദ്യ ഭാഗത്തു ജോൺ വിക്കിൻറെ  സ്വഭാവത്തെയും കില്ലർ ഇൻസ്റ്റിങ്ക്ടിനെയും  പറ്റി പറയുന്നെങ്കിൽ മുന്നിലെത്തുമ്പോൾ ജോൺ എത്രത്തോളം  ആക്രമണ സ്വഭാവമുള്ള വാടകകൊലയാളി പറയുന്നു. ഓരോ നിമിഷവും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് സംവിധായകൻ ചാഡ് സ്റ്റാഹാൾസ്കി അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടെ  തരക്കേടില്ലാത്ത  കഥയും  പറഞ്ഞു പോകുന്നുണ്ട്.

ജോൺ വിക്കായി കീയാനു റീവ്സ്  തൻ്റെ ഭാഗം വൃത്തിയായി തന്നെ അവതരിപ്പിച്ചിരുന്നു. പ്രായം ആക്ഷൻ രംഗങ്ങളിൽ അല്പം വേഗത കുറച്ചോയെന്നു തോന്നും  ചില സീനുകളിൽ. ഹാലി ബെറി ഒരു പുതിയ കഥാപാത്രമായി തിരശീലയിൽ വരുന്നുണ്ട്. ഉള്ള അത്രയും നേരം തകർപ്പൻ പ്രകടനം നടത്തിയിട്ടാണ് അവർ.മടങ്ങിയത്. അവരുടെ വളർത്തുമൃഗങ്ങളായ നായകളും മിടുക്കന്മാരായിരുന്നു. മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ കലാകാരന്മാരും തൻ്റെ ഭാഗങ്ങൾ വൃത്തിയായി തന്നെ ചെയ്തു.

ടൈലർ ബേറ്റ്സ് ജോയൽ ജെ. റിച്ചാർഡ്‌സ് എന്നിവർ ആണ് സംഗീതത്തിന് നേതൃത്വം .വഹിച്ചത്. സിനിമയുടെ താളത്തിനൊത്തുള്ള സംഗീതം, വേഗത കൂട്ടുകയും ചെയ്തു. രണ്ടാം ഭാഗത്തിന് വേണ്ടി ക്യാമറ  ചലിപ്പിച്ച ഡാൻ ലോസ്റ്റ്സൻ ആണ് ഈ ഭാഗത്തിൻ്റെയും ക്യാമറാമാൻ. ആക്ഷൻ രംഗങ്ങളുടെ ചടുലത  രീതിയിൽ തന്നെ പകർത്തിയെടുത്തു.ലൈറ്റിങ്, കളറിംഗ് കളറിംഗ് നന്നായിരുന്നു. കൂടുതൽ സമയവും രാത്രി  കൊണ്ട് തന്നെ ലൈറ്റിങ് ഒരു സുപ്രധാന ഘടകം ആയിരുന്നു.  അതെല്ലാം വേണ്ട വിധം ക്രമീകരിച്ചുള്ള അവതരണം ആണ് ഡാൻ കാഴ്ച വെച്ചത്.

 മൊത്തത്തിൽ ഒരു പോപ്പ് കോൺ എന്റർടെയിനർ ആണ് ജോൺ വിക്ക് 3. നിരാശപ്പെടുത്തില്ല.

8.5 ഓൺ 10





Friday, December 21, 2018

294. Bumblebee (2018)

ബമ്പിൾബീ (2018)

 


Language: English
Genre: Action | Adventure | Sci-Fi
Director : Travis Knight
IMDB : 7.3

Bumblebee Theatrical Trailer

കോളേജിൽ പഠിക്കുന്ന കാലത്താണ് ട്രാൻസ്‌ഫോർമർ സിനിമയ്ക്ക് പ്രചോദനമായ ഒരു ഓട്ടോബോട്ട് വീഡിയോ മൊബൈലിലൂടെയും ഒക്കെ ഓടിക്കളിച്ചിരുന്നത്. അന്ന് അതൊരു കൗതുകമാകുകയും ആദ്യ ട്രാൻസ്‌ഫോർമർ കണ്ടു ഇഷ്ടപ്പെടുകയും ചെയ്തു. അതിൽ ഒരു ജീവൻ ഉണ്ടായിരുന്നു. പക്ഷെ പിന്നെ മൈക്കൽ ബേ  വിപണനത്തിനായി മാത്രം പടച്ചു വിട്ട കുറെ ചിത്രങ്ങളായി മാറി. അതോടെ ട്രാൻസ്‌ഫോർമർസ്  എന്ന സിനിമ സീരീസിനോടുള്ള ഇഷ്ടം തീരെയില്ലാതായി. ട്രാൻസ്‌ഫോർമർസിൻറെ  പ്രീക്വെൽ അല്ലെങ്കിൽ സ്പിൻ ഓഫ് എന്ന് വിളിക്കാവുന്ന  ബമ്പിൾബീ അണിയറയിൽ തയാറാവുന്നു എന്നറിഞ്ഞപ്പോഴും ട്രെയിലർ റിലീസ് ആയപ്പോഴും ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. അങ്ങിനെ ഇന്നലെ മാളിൽ ഷോപ്പിംഗിനു പോയപ്പോൾ വെറുതെ പ്ളെക്സിന്റെ അടുത്തെത്തിയപ്പോൾ  ബമ്പിൾബീ റിലീസ് ആയിട്ടുണ്ടെന്നറിഞ്ഞത്.ഒട്ടും പ്രതീക്ഷ ഇല്ലാതെ തന്നെ ടിക്കറ്റ് എടുത്തു. 

സൈബര്‍ട്രോണ്‍ Decepticon ആക്രമത്തില്‍ നിന്നും രക്ഷ നേടി ഭൂമിയില്‍ BC127 എന്ന autobot എത്തുന്നു. എന്നാല്‍ BC127നു പിന്നാലെ വന്ന Blitzwing എന്ന Decepticonഉമായി നടന്ന സംഘട്ടനത്തില്‍ BCക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും, അതിന്‍റെ ഓഡിയോ ബോക്സ് നശിപ്പിച്ചു കളയുകയും ചെയ്യുന്നു.  ബോധവും എനര്‍ജിയും നഷ്ടപ്പെട്ടു ഒരു VW Beetle ആയി  മാറി ഒരു ഗാരേജില്‍ പൊടി പിടിച്ചു കിടക്കുന്നു.
പിതാവ് നഷ്ടപ്പെട്ട ചാര്‍ളി എന്നാ കൌമാരക്കാരി ഗാരേജില്‍ നിന്നും ആ ബീറ്റില്‍ കണ്ടെടുക്കുന്നു. വീട്ടില്‍ കൊണ്ട് വന്ന ആ കാര്‍ ഒരു ഓട്ടോബോട്ട് ആയി മാറുകയും, കൊച്ചു കുട്ടിയുടെ സ്വഭാവം കാണിക്കുന്ന അതിനെ അവള്‍ ബമ്പിള്‍ ബീ എന്ന് നാമകരണം ചെയ്യുന്നു. രണ്ടു പേരും ഇണപിരിയാത്ത സുഹൃത്തുകള്‍ ആകാന്‍ അധികം താമസം വന്നില്ല. കൂട്ടുകാര്‍ ആരുമില്ലാത്ത അവള്‍ക്ക് അവന്‍ ഒരു കൂട്ടുകാരന്‍ ആയിരുന്നു. പക്ഷെ, കാര്‍ ഓണ്‍ ആക്കിയ സമയത്ത് പോയ സിഗ്നലില്‍ Decepticons BC127ന്റെ ഉറവിടം കണ്ടെത്തുകയും optimus Prime-ഉം കൂട്ടരും എവിടെയുണ്ടെന്ന് കണ്ടുപിടിച്ചു ഉന്മൂലനം ചെയ്യാനും യാത്ര ഭൂമിയിലേക്ക് യാത്ര തിരിക്കുന്നു. ശേഷം സ്ക്രീനില്‍..


ട്രാന്‍സ്ഫോര്‍മര്‍ സീരീസുകളില്‍ നിന്നും അപേക്ഷിച്ച്  ചാര്‍ളിയുടെയും ബമ്പിള്‍ബീ സുഹൃദ്ബന്ധത്തിനെയും സ്നേഹത്തിന്‍റെയും കഥയാണ് പറയുന്നത്. മികച്ച ഇമോഷണല്‍ എലമന്റുകള്‍ ചിത്രത്തില്‍ നിരവധി ആണ്. Christina Hodson എഴുതിയ കഥയ്ക്ക് മികച്ച രീതിയില്‍ ചലച്ചിത്രഭാഷ്യം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് സംവിധായകന്‍ ആയ Travis Knightനു. നല്ല വേഗതയുള്ള കഥാഖ്യാനത്തിനും വൈകാരികതയും ആക്ഷനും കോമഡിയും എല്ലാം ഒരു തുള്ളി അളവ് പോലും കൂടാതെ മികച്ച രീതിയില്‍ തന്നെ മിശ്രണം ചെയ്യാന്‍ കഴിഞ്ഞിട്ടുമുണ്ട്. Enrique Chediak നിര്‍വഹിച്ച ക്യാമറയും Paul Rubellന്‍റെ എഡിറ്റിങ്ങും എടുത്തു പറയേണ്ട ഒന്നാണ്.  Dario Marianelli ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഇവരുടെ സംഭാവന മറക്കാന്‍ കഴിയുന്നതല്ല. എണ്‍പതുകളിലെ Retro സ്വഭാവവും എല്ലാം തനതായ രീതിയില്‍ തന്നെ നിലനിര്‍ത്തിയിരുന്നു. കണ്ണിനും കാതിനും സുഖം പകരുന്ന ഒന്ന് തന്നെയായിരുന്നു. അത് പോലെ ബമ്പിള്‍ബീയുടെ 1967 VW Beetleന്‍റെ ക്ലാസിക് ലുക്കായിരുന്നു മറ്റൊരു സവിശേഷത. 

Hailee Steinfieldന്‍റെ കഥാപാത്രമായ ചാര്‍ളി മികച്ച നിലവാരം പുലര്‍ത്തുകയും ആ റോളില്‍ അവര്‍ ശരിക്കും തിളങ്ങുകയും ചെയ്തു. എല്ലാ വികാരങ്ങളും അവരുടെ മുഖത്തൂടെയും ഭാവത്തിലൂടെയും മിന്നി മറഞ്ഞു. മൊത്തത്തില്‍ ഒരു Hailee Steinfield ഷോ തന്നെയാരുന്നു.  WWE സൂപര്‍ സ്റ്റാര്‍ ജോണ്‍ സീന ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, അദ്ദേഹവും മോശമെന്ന് പറയാനാവില്ല. Jorge Lendebord Jr. മെമോ എന്ന മുഖ്യ കഥാപാത്രത്തെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. Bumblebeeയെ ഏവരും ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെയാണ് അണിയിച്ചോരുക്കിയിരിക്കുന്നത്. വളരെ കുറുമ്പനായ സ്നേഹ സമ്പന്നനായ ഒരു കൊച്ചു കുട്ടിയുടെ സ്വഭാവം ഉള്ള ഒരു ഓട്ടോബോട്ട്. സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാവമുള്ള ഒരു ഓട്ടോബോട്ട്. 

നിങ്ങളുടെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടി ഉറങ്ങിക്കിടക്കുന്നുവെങ്കില്‍, അതിനെ പെട്ടെന്ന് തന്നെ ഉണര്‍ത്തി ഈ ചിത്രം കാണുക. ഇഷ്ടപ്പെടും ഈ ബമ്പിള്‍ബീയെ.

എന്‍റെ റേറ്റിംഗ് 8.3 ഓണ്‍ 10